Thursday, January 24, 2008

ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍

സത്യന്‍അന്തിക്കാടിനെക്കുറിച്ച്നമുക്കെല്ലാംഅറിയാം .കഥാകൃത്ത് ,തിരക്കഥാകൃത്ത് ,ഗാനരചയിതാവ് സംവിധായകന്‍,...അങ്ങനെ നിരവധി രീതിയില്‍.എന്നാല്‍ അന്തിക്കാടെന്ന നിഷ്കളങ്ക ഗ്രാമത്തിലെ നാട്ടിന്‍ പുറത്തുകാരന്‍ എം.കെ.സത്യനെ നിങ്ങള്‍ക്കറിയാമോ?ആ എം.കെ സത്യനാണ് സാക്ഷാല്‍ സത്യന്‍ അന്തിക്കാട്.സത്യനെക്കുറിച്ചുള്ള വിരളമായ അറിവുകള്‍ സരളമായി കോറിയിട്ടിരിക്കുകയാണ് ശ്രീകാന്ത് കോട്ടക്കല്‍ തയ്യാറാക്കിയ " ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍" എന്ന പുസ്തകത്തില്‍ .
ഇളം മഞ്ഞനിറമുള്ള താളുകളില്‍ ശ്രീകാന്ത് വരച്ചുകാണിക്കുന്നത് സത്യന്റെ ജീവിതവും ജീവനുറ്റ സിനിമകളെക്കുറിച്ചുമാണ്.തന്റെ കവിത ആദ്യമായി അച്ചടിമഷി പുരണ്ടപ്പോളുണ്ടായ സന്തോഷം ക്ഷണികമായിരുന്നു സത്യന്.മറ്റാരോ എഴുതിയ കവിതയെന്ന് എല്ലാവരും കളിയാക്കി ,കാരണം സത്യന്മാര്‍ ധാരാളമുണ്ടല്ലോ.അന്നുമുതല്‍ സത്യന്‍ തന്റെ പേരിനൊപ്പം അന്തിക്കാടിനെയും കൂട്ടിക്കെട്ടി.അങ്ങനെ സത്യനോടൊപ്പം അന്തിക്കാടിനെയും ലോകം അറിയാന്‍ തുടങ്ങുകയായിരുന്നു.
കലാപ്രവര്‍ത്തനത്തില്‍ മുഴുകി സത്യന് പത്താം ക്ലാസിന്റെ പടിവാതിലില്‍ അടിയറവു പറായേണ്ടിവന്നു.പരാജയം വിജയത്തിന്റെ മുന്നോടിയെന്നു തെളിയിച്ച് പിന്നീടങ്ങോട്ട് വിജയത്തിന്റെ പടിവാതിലുകള്‍ സത്യന്റെ മുമ്പില്‍ തുറക്കുകയായിരുന്നു.കലാപ്രവര്‍ത്തനത്തെ ഗൗരവമായി കണ്ട് അതിലൂടെ സിനിമയിലേക്ക് പിച്ച വെച്ചു.സം‌വിധാന മോഹവുമായി ഡോ:ബാലകൃഷ്ണനെ സമീപിച്ചത് മുതല്‍ അവസാന ചിത്രമായ "വിനോദ യാത്ര "വരെയുള്ള വിശേഷങ്ങള്‍ സുന്ദരവും സരസവുമായ ഭാഷയില്‍ അക്ഷരകൂട്ടമാക്കിയിരിക്കുകയാണ് ഈ പുസ്തകത്തില്‍.സത്യന്റെ ജീവനുറ്റ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ട് കൂടുതല്‍ മിഴിവാര്‍ന്നിരിക്കുന്നു.
അനുരാഗത്തിന്റെ ചമയങ്ങള്‍ അണിഞ്ഞിരുന്നില്ലെങ്കിലും മനസ്സില്‍ സത്യന്‍ അന്തിക്കാട്ടുകാരിയായ നിമ്മിയെ സ്നേഹിച്ചിരുന്നു.നിമ്മിയും.!ഇവരുടെ അനുരാഗം വളര്‍ന്നു .ആ പ്രണയം ചെന്നെത്തിയത് രജിസ്ട്രര്‍ ആഫീസു വഴി ചോറ്റനിക്കര അമ്പലമുറ്റത്താണ് .തന്റെ വിവാഹത്തിന്റെ പ്രതിസന്ധികളും നര്‍മ്മ രസങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
പിന്നീട് സത്യന്റെ പേര് ടി.പി ബാലഗോപാലന്‍ എം .എ ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്‌ട്രീറ്റ് ,നാടോടിക്കാറ്റ്,വരവേല്പ് ,സന്ദേശം ,തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ കുടില്‍ കെട്ടി .ഓരോ കഥാപാത്രങ്ങളുടെയും പിന്നിലുള്ള കഥകളും ,സന്ദര്‍ഭങ്ങളും ,രസകരമായ അനുഭവങ്ങളും ,അക്ഷരച്ചെപ്പുകളായി ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു .
പ്രിയ സുഹൃത്തുക്കളായ മോഹന്‍ലാല്‍,ശ്രീനിവാസന്‍,മോമി,വാസുദേവന്‍ അന്തിക്കാട് തുടങ്ങിയ അനേകം പേരുടെ സൗഹൃദത്തിന്റെ മുത്തുകള്‍ കോര്‍ത്തിണക്കിയ മാലയുടെ നൂലായ സത്യനെക്കുറിച്ചുള്ള കുറിപ്പുകളും ഈ പുസ്തകത്തില്‍ ഉണ്ട്.സത്യന്‍ അന്തിക്കടിന്റെ തിരഞ്ഞെടുത്ത 25 ഗാനങ്ങളും ,സത്യന്റെ സിനിമകളുടെ വിവരണങ്ങളും ഈ പുസ്തകത്തിലുണ്ട്.ഈ പുസ്‌തകമെഴുതാന്‍ ശ്രീകാന്ത് എടുത്ത തയ്യാറെടുപ്പുകളുറെയും അനുഭവങ്ങളുടെയും ചെറിയ കുറിപ്പ് ഈ പുസ്തകത്തോടൊപ്പം ഒട്ടിച്ച് ചേര്‍ത്തിരിക്കുന്നു.
"തൃശൂരില്‍ നിന്ന് 18 കിലോമീറ്റര്‍ മാറി ഇടതൂര്‍ന്ന് തെങ്ങിന്‍ തോപ്പുകളും കതിരു കാണാത്ത നെല്‍‌വയലുകളും ഇടകലര്‍ന്ന് നില്‍ക്കുന്ന നാട്ടിന്‍പുറവും " എന്നു തുടങ്ങി, "ചലച്ചിത്ര ഗാനരചന രംഗത്തും ,സം‌വിധാന രംഗത്തും ഒരുപോലെ തിളങ്ങിയവര്‍ ചുരുക്കമാണ് .ഇതില്‍ പി.ഭാസ്കരനും ശ്രീകുമാരന്‍ തമ്പിക്കും ശേഷം അടുത്തസ്ഥാനം സത്യന്‍ അന്തിക്കടിനുള്ളതാണ്,അന്തിക്കാടിനു മാത്രം."എന്നവസാനിക്കുന്ന സൈക്കിളോടിച്ചു പോകുന്ന സത്യന്റെ പടം പുറംചട്ടയിലുള്ള 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍'സത്യന്റെ ജീവിതത്തിന്റെയും സിനിമകളുടെയും വിശദമായ ചരിത്രവും സത്യവും വരച്ചു കാട്ടുന്നു.

4 comments:

നിരക്ഷരൻ said...

ഞാന്നൊരു സത്യന്‍ അന്തിക്കാട് ആരാധകന്‍ ആണ്. കൂടാതെ ഒരു പുസ്തപ്രേമിയും. താങ്കള്‍ പകര്‍ന്നുതന്ന ഈ അറിവിന് നന്ദി. പക്ഷെ, ഇതൊരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന ലേഖനമായ സ്ഥിതിക്ക്, അവശ്യം പറയേണ്ട ഒരു കാര്യം വിട്ടുപോയിരിക്കുന്നു. പുസ്തക പ്രസാധകരുടെ പേര്. ദയവായി അതുകൂടെ അറിയിക്കുക. വാങ്ങാന്‍ വേണ്ടിയാണ്.

Unknown said...

രസതനത്രവും വിനോദയാത്രയും വെറും നാലാം കിട ചവറുകളാണ്. ശ്രീനിയില്ലാതെ സത്യന്‍ ഒരു വട്ടപൂജ്യമായേ എനിക്കു തോന്നിയുള്ളു. ഇയാളെ ഇത്ര പൊക്കണ്ട കാര്യമൊന്നുമില്ല.

Isson Melukavu said...

നന്ദി നിരക്ഷരന്‍‌
പ്രസാധകന്‍‌‌‌‌‌: ഒലിവ്‌ ,കോഴിക്കോട്‌

Anonymous said...

ഈ പുസ്തകത്തേക്കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് നോക്കൂ. അവിടെ നിന്ന് പുസ്തകം വാങ്ങുകയും ചെയ്യാം.